വാഷിംഗ്ടൺ ഡിസി: ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നു യുഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി.
യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്‌ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
ബെയ്‌ജിംഗിലെ വിമാനത്താവളത്തിൽനിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിന്‍റെ പടവുകൾക്ക് സമീപം വച്ചിരുന്ന ചവറ്റുകുട്ടയിലേക്കാണ് ഈ സാധനങ്ങളെല്ലാം നിക്ഷേപിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ബാഡ്ജുകൾ, പിന്നുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, മറ്റ് സ്മരണികകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്‍റെ ലേഖിക എക്സിൽ കുറിച്ചു.
ഈ സുരക്ഷാ മുൻകരുതലുകൾ യാത്രയ്ക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിലേക്ക് തിരിക്കും മുൻപ് തന്നെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം അമേരിക്കയിൽ തന്നെ വച്ചിട്ടാണ് പുറപ്പെട്ടത്. യാത്രയിലുടനീളം ആശയവിനിമയത്തിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഫോണുകൾ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത്.